തിരുവനന്തപുരം: കോൺഗ്രസ് വിട്ട എൻ.എസ്. നുസൂർ സിപിഎമ്മിൽ ചേർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നുസൂറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു നുസൂറിന്റെ രാജി.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന എൻ.എസ്. നുസൂർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ് വിട്ടത്. വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് കോൺഗ്രസ് സ്ഥാനാര്‍ഥിയാക്കിയതെന്നായിരുന്നു നുസൂറിന്റെ ആരോപണം. സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന കുറിപ്പോടെയുള്ള ഫേസ്ബുക്ക് പോസ്റ്റും നുസൂർ പങ്കുവച്ചു,
കോൺഗ്രസിന് അസ്തിത്വം നഷ്ടപ്പെട്ടുവെന്നായിരുന്നു സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെ നുസൂറിൻ്റെ പ്രതികരണം. കോൺഗ്രസിന് മതേതര മൂല്യം നഷ്ടപ്പെട്ടു. മതേതര ആശയങ്ങളെ പ്രണയിച്ചുകൊണ്ട് കോൺഗ്രസിൽ നിൽക്കാൻ കഴിയാതായി. മതേതര ആശയങ്ങൾ നിലനിൽക്കണമെങ്കിൽ സിപിഎം വേണം.
മതേതര ആശയങ്ങൾ ബാക്കിയുള്ളത് സിപിഎമ്മിൽ മാത്രം. താൻ ചുവന്ന കൊടിക്കീഴിൽ സുരക്ഷിതനായിരിക്കും. മനസും ശരീരവും സിപിഎമ്മിന് നൽകുന്നുവെന്നും നുസൂർ പ്രതികരിച്ചു.